ഗാഢമായി മഴയെ സ്‌നേഹിച്ച് ഒടുവില്‍ മഴയുടെ കൂടെ മണ്ണില്‍ അലിഞ്ഞു ഇല്ലാതായ പേരാണ് വിക്ടര്‍ ജോര്‍ജ്. പെയ്തുതോരാത്ത ഒരുപിടി ഓര്‍മ്മകള്‍ ബാക്കിവെച്ച് മഴയോടലിഞ്ഞു ചേര്‍ന്ന മഴയുടെ സ്വന്തം കൂട്ടുകാരന്‍. മലയാളമനോരമ ദിനപത്രത്തിന്റെ മുഖ്യ ഫോട്ടോഗ്രാഫര്‍ ആയിരുന്ന വിക്ടര്‍. ജൂലൈ 9നു ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ വെണ്ണിയാനി മലയിലെ ഉരുള്‍പൊട്ടലിന്റെ ചിത്രങ്ങളെടുക്കവേ മണ്ണിടിച്ചിലിനിടയില്‍പെട്ട് ആകസ്മികമായി മരണമടഞ്ഞു. പുറകിലേക്ക് മറിഞ്ഞു കിടക്കുന്ന വിക്ടറിന്റെ മൃതശരീരമാണ് പിന്നീട് കിട്ടിയത്. നിധി പോലെ വിക്ടര്‍ എപ്പോഴും കൂടെക്കരുതുന്ന നിക്കോണ്‍ ക്യാമറ പൊട്ടിത്തകര്‍ന്ന് തൊട്ടടുത്ത് കിടപ്പുണ്ടായിരുന്നു.
മഴയായിരുന്നു വിക്ടറിന്റെ ഇഷ്ടഇനം, മഴയോടൊപ്പം ഭ്രാന്തമായി അലഞ്ഞ മനുഷ്യന്‍, മഴയുടെ സൗന്ദര്യത്തെ തെല്ലും ചോര്‍ന്നുപോകാതെ തന്റെ ക്യാമറയിലൂടെ വിക്ടര്‍ ഒപ്പിയെടുത്തു. മിഴിവുള്ള ചിത്രങ്ങള്‍ക്കുവേണ്ടി, അവയുടെ പൂര്‍ണതയ്ക്കു വേണ്ടി എന്തു ത്യാഗവും സഹിക്കാന്‍ ഒരുക്കമായിരുന്നു അദ്ദേഹം.
1955 ഏപ്രില്‍ 10നു കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരി ഗ്രാമത്തിലാണ് വിക്ടര്‍ ജോര്‍ജ്ജ് ജനിച്ചത്. സഹോദരനായിരുന്നു അദ്ധേഹത്തിന് ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവന്‍ സമയ പ്രവൃത്തിയായി മാറുകയായിരുന്നു. 1981ല്‍ വിക്ടര്‍ മലയാള മനോരമയില്‍ ചേര്‍ന്നു. 1985 മുതല്‍ 1990 വരെ മനോരമയുടെ ദില്ലി ബ്യൂറോയില്‍ പ്രവര്‍ത്തിച്ചു. 1986ലെ ദേശീയ ഗെയിംസിന്റെ ചിത്രങ്ങള്‍ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി. കവിതാ, സൂദ് എന്നീ നീന്തല്‍ക്കാരികളുടെ അമ്മ വനിതകളുടെ 400 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ നീന്തലില്‍ ഗാലറിയില്‍ നിന്ന് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ വിക്ടറിന് ഒരുപിടി അവാര്‍ഡുകളും ഖ്യാതിയും നല്‍കി. സൗത്ത് ഏഷ്യന്‍ ഫെഡറേഷന്‍ ഗെയിംസില്‍ (കല്‍ക്കട്ട,1989) ഇന്ത്യന്‍ റിലേ ടീം ബാറ്റണ്‍ താഴെയിടുന്നതിന്റെ ചിത്രവും പ്രശസ്തമായിരുന്നു.
1990 മുതല്‍ വിക്ടര്‍ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫര്‍ ആയിരുന്നു. വിക്ടറിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ ഏറെ പ്രശസ്തമായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയില്‍ പേവിഷബാധ വന്ന് മരിക്കാറായ ഒരു കുഞ്ഞിന്റെ ചിത്രം പകര്‍ത്തിയത് അദ്ദേഹത്തിന് ഏറെ പ്രശംസകള്‍ നേടിക്കൊടുത്തു, കുട്ടി അച്ഛന്റെ കൈയില്‍ ഇറുക്കിപ്പിടിക്കുന്നതായിരുന്നൂ ചിത്രം. കോട്ടയത്ത് കുറച്ചുനാള്‍ പത്രത്തില്‍ പ്രവര്‍ത്തിച്ചതിനു ശേഷം വിക്ടര്‍ തന്റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരാഗ്രഹവും വിക്്ടറിന്റെ ഛായാചിത്രങ്ങള്‍ക്ക് വിഷയങ്ങളായി. ഒരു ഫോട്ടോഗ്രാഫര്‍ എന്നതിലുപരി തികഞ്ഞ ഒരു പ്രകൃതിസ്‌നേഹികൂടിയായിരുന്നു അദ്ദേഹം.
2001 ജൂലൈ 9 നു വിക്ടര്‍ തനിക്കേറെപ്രിയപ്പെട്ട മഴയോടൊപ്പം കുടയും ചൂടി മലകയറിയത് മരണത്തിന്റെ ഇരുട്ടിലേക്കാണ്. ഉരുള്‍പൊട്ടലിന്റെ ചിത്രങ്ങളെടുക്കാനാണ് അയാള്‍ പോയത്, തോരാതെ പെയ്തമഴയും ഉരുള്‍പൊട്ടലുമെല്ലാം തുടരെത്തുടരെ വിക്ടറിന്റെ ക്യാമറയില്‍ പതിഞ്ഞുകൊണ്ടിരുന്നു. മഴയുടെ രൗദ്രഭാവങ്ങളുടെ ചിത്രങ്ങള്‍ എടുത്തിട്ട് മതിവരാതെ ഉരുള്‍ വന്ന വഴിയിലൂടെ വിക്ടര്‍ നടന്നു, ഫോട്ടോഗ്രഫിയെ ജീവനായി കണ്ടിരുന്ന അദ്ദേഹം തന്റെ ഏകാഗ്രതകൊണ്ട് കുത്തിയൊലിച്ചു വരുന്ന ആ ഉരുള്‍ ഒരു പക്ഷെ കണ്ടുകാണില്ല, വേഗത്തില്‍ പാഞ്ഞടുത്ത ആ ഉരുള്‍ വിക്ടറിനെ എന്നേക്കുമായി നമ്മളില്‍നിന്നകറ്റി.
വിക്ടര്‍ ഇന്നും ഓരോ ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഒരു ഊര്‍ജജമാണ്. ആ ചിരിക്കുന്ന മുഖവും പൊട്ടിത്തകര്‍ന്ന ക്യാമറയും ഇന്നും മലയാളികളുടെ മനസിലുണ്ട്. ഇന്നും മഴയുണ്ട് മഴയോടൊപ്പം എവിടെയോ വിക്ടറും, തോരാതെ പെയ്യുന്ന മഴയോടൊപ്പം വിക്ടറിനെക്കുറിച്ചുള്ള ഓര്‍മ്മകളും നമ്മൂടെ മനസ്സുകളില്‍ കണ്ണീര്‍മഴയായി പെയ്തുകൊണ്ടേയിരിക്കും.

Comments
Post a Comment